നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ധീരമായ സ്‌നേഹം

നാലു ചാപ്ലെയ്‌നുകളെ 'വീരന്മാര്‍' എന്നു വിളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943 ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, അവരുടെ യാത്രക്കപ്പലായ എസ്എസ് ഡോര്‍ഷെസ്റ്ററിനു ഗ്രീന്‍ലാന്‍ഡ് തീരത്തുവെച്ചു റ്റോര്‍പ്പിഡോ ഏറ്റപ്പോള്‍, പരിഭ്രാന്തരായ നൂറുകണക്കിനു സൈനികരെ ശാന്തരാക്കാന്‍ ഈ നാലുപേരും തയ്യാറായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു പരിക്കേറ്റ ആളുകള്‍ തിങ്ങിനിറഞ്ഞ ലൈഫ് ബോട്ടുകളിലേക്കു ചാടിക്കൊണ്ടിരുന്നപ്പോള്‍, ഈ നാലു ചാപ്ലെയിനുകളും 'ധൈര്യം പ്രസംഗിച്ചുകൊണ്ട്' ബഹളത്തെ ശാന്തമാക്കിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുകള്‍ തീര്‍ന്നപ്പോള്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ ജാക്കറ്റുകള്‍ അഴിച്ചെടുത്ത് പേടിച്ചരണ്ട ഓരോ ചെറുപ്പക്കാരനു നല്‍കി. മറ്റുള്ളവര്‍ ജീവിക്കേണ്ടതിന്, കപ്പലിനോടൊപ്പം മുങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതിജീവിച്ച ഒരാള്‍ പറഞ്ഞു, “ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ഈ ഒരു വശം ആയിരുന്നു അത്.’’

കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, കരങ്ങള്‍ കോര്‍ത്തുപിടിച്ച് ചാപ്ലെയിനുകള്‍ ഒരുമിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു, തങ്ങളോടൊപ്പം മരിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കി.

ധൈര്യമായിരുന്നു അവരുടെ കഥയുടെ അടയാളം. എന്നിരുന്നാലും, നാലുപേരും നല്‍കിയ സമ്മാനത്തെ സ്‌നേഹം നിര്‍വചിക്കുന്നു. കൊരിന്തിലെ ആടിയുലയുന്ന സഭയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളോടും അത്തരം സ്‌നേഹം പ്രകടമാക്കാന്‍ പൗലൊസ് അഭ്യര്‍ത്ഥിച്ചു. കലഹവും അഴിമതിയും പാപവും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ “ഉണര്‍ന്നിരിക്കുവിന്‍; വിശ്വാസത്തില്‍ നിലനില്ക്കുവിന്‍; പുരുഷത്വം കാണിക്കുവിന്‍; ശക്തിപ്പെടുവിന്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്യുവിന്‍'' (1 കൊരിന്ത്യര്‍ 16:13-14) എന്നു പൗലൊസ് അവരെ ആഹ്വാനം ചെയ്തു.

യേശുവിലുള്ള ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഒരു കല്പനയാണ്. ജീവിതത്തില്‍, പ്രക്ഷുബ്ധത ഭീഷണി മുഴക്കുമ്പോള്‍, നമ്മുടെ ധീരമായ പ്രതികരണം, - മറ്റുള്ളവര്‍ക്ക് അവിടുത്തെ സ്‌നേഹം നല്‍കുന്നതിലൂടെ - ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു.

സുരക്ഷിതമായി തീരമണയുക

പാപ്പുവ ന്യൂ ഗ്വിനിയയില്‍, തദ്ദേശീയ ഭാഷയില്‍ അച്ചടിച്ച പുതിയനിയമം വരുന്നത്, കണ്ടാസ് ഗോത്രക്കാര്‍ ആവേശത്തോടെ കാത്തിരുന്നു. എന്നിരുന്നാലും, പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്കു ഗ്രാമത്തിലെത്താന്‍ സമുദ്രത്തിലൂടെ ചെറിയ ബോട്ടുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നു.

വലിയ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്താണ്? തീര്‍ച്ചയായും അവരുടെ കടല്‍യാത്രാ നൈപുണ്യമാണ്. എന്നാല്‍ ആരാണു സമുദ്രങ്ങളെ സൃഷ്ടിച്ചതെന്നും അവര്‍ക്കറിയാമായിരുന്നു. നമ്മുടെ ജീവിതത്തിലെ അലയടിക്കുന്ന തിരമാലകളുടെമീതെയും ആഴമേറിയ വെള്ളത്തിലും നമ്മെ ഓരോരുത്തരെയും നയിക്കുന്നതും അവിടുന്നാണ്.

ദാവീദ് എഴുതിയതുപോലെ, “നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?’’ (സങ്കീര്‍ത്തനം 139:7). “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട് ... ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും'' (വാ. 8-10).

“അവസാനത്തെ അജ്ഞാതം'' എന്നു വിളിക്കപ്പെടുന്ന ഉഷ്ണമേഖലാതീരങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും പരുക്കന്‍ പര്‍വതങ്ങളും ഉള്ള ദ്വീപു രാഷ്ട്രത്തില്‍ വസിക്കുന്ന കണ്ടാസ് ഗോത്രക്കാരെ സംബന്ധിച്ച് ഈ വാക്കുകള്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നവയാണ്. എന്നിട്ടും അവിടെയും എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അറിയാവുന്നതുപോലെ, ഒരു സ്ഥലമോ പ്രശ്‌നമോ ദൈവത്തിനു വിദൂരമല്ല. സങ്കീര്‍ത്തനം 139:12 പറയുന്നു: “ഇരുട്ടുപോലും നിനക്കു മറവായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.’’

അതിനാല്‍, ഇളകിമറിയുന്ന വെള്ളത്തോടു നമ്മുടെ ദൈവം സംസാരിക്കുന്നു, “അനങ്ങാതിരിക്കുക, അടങ്ങുക!’’ തിരമാലകളും കാറ്റും അവിടുത്തെ അനുസരിക്കുന്നു (മര്‍ക്കൊസ് 4:39). അതിനാല്‍, ഇന്നു ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്ധമായ വെള്ളത്തെ ഭയപ്പെടരുത്. നമ്മുടെ ദൈവം നമ്മെ സുരക്ഷിതമായി കരയിലേക്കു നയിക്കുന്നു.

ദൈവത്തോടൊപ്പമുള്ള ഏറ്റവും നല്ലത്

എന്റെ കൊച്ചുമകള്‍, അവളുടെ കോളേജ് വോളിബോള്‍ റ്റീമില്‍വെച്ച്,  വിജയിക്കുന്ന ഒരു തത്വം പഠിച്ചു. പന്ത് അവളുടെ വഴിയില്‍ വന്നപ്പോള്‍, എന്തു സംഭവിച്ചാലും, അവള്‍ക്ക് 'പന്തു മികച്ചതാക്കാന്‍' കഴിയും. ചീത്ത പറയുകയോ, കുറ്റപ്പെടുത്തുകയോ, ന്യായീകരണങ്ങള്‍ നിരത്തുകയോ ചെയ്യാതെ, അവളുടെ റ്റീമംഗങ്ങളെ മികച്ച സാഹചര്യത്തിലേക്കു നയിക്കുന്ന ഒരു കളി പുറത്തെടുക്കാന്‍ അവള്‍ക്കു കഴിയും. 

ബാബിലോന്യരാജാവായ നെബൂഖദ്‌നേസര്‍ ദാനീയേലിനെയും മൂന്ന് എബ്രായ സ്‌നേഹിതരെയും അടിമകളായി ബാബിലേണിലേക്കു കൊണ്ടുപോയപ്പോള്‍ ദാനീയേലിന്റെ പ്രതികരണം അങ്ങനെയായിരുന്നു. അവര്‍ക്കു ജാതീയ പേരുകള്‍ നല്‍കുകയും ശത്രുവിന്റെ കൊട്ടാരത്തില്‍ മൂന്നുവര്‍ഷത്തെ 'പരിശീലനം'' നേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും, ദാനീയേല്‍ പ്രകോപിതനായില്ല. പകരം, സമ്പന്നമായ രാജകീയഭക്ഷണവും വീഞ്ഞും കഴിച്ചുകൊണ്ട് ദൈവസന്നിധിയില്‍ അശുദ്ധമാകാതിരിക്കാന്‍ അവന്‍ അനുവാദം ചോദിച്ചു. കൗതുകകരമായ ഈ ബൈബിള്‍ കഥ വ്യക്തമാക്കുന്നതുപോലെ, പച്ചക്കറികളും വെള്ളവും മാത്രം പത്തുദിവസം കഴിച്ചശേഷം (ദാനീയേല്‍ 1:12), ദാനീയേലിന്റെയും കൂട്ടുകാരുടെയും മുഖം 'രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും' ആയി കാണപ്പെട്ടു (വാ. 15).

മറ്റൊരു സന്ദര്‍ഭത്തില്‍, രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്‌നം എന്തെന്നു പറയാനും അര്‍ത്ഥം വ്യാഖ്യാനിക്കാനും കഴിയുന്നില്ലെങ്കില്‍, ദാനീയേലിനെയും കൊട്ടാരത്തിലെ എല്ലാ വിദ്വാന്മാരെയും കൊല്ലുമെന്ന് നെബൂഖദ്‌നേസര്‍ ഭീഷണിപ്പെടുത്തി. അപ്പോഴും, ദാനീയേല്‍ പരിഭ്രാന്തനായില്ല, പകരം 'സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചു'' 'ആ രഹസ്യം ദാനീയേലിനു രാത്രി ദര്‍ശനത്തില്‍ വെളിപ്പെട്ടു'' (2:18-19). ദാനിയേല്‍ ദൈവത്തെക്കുറിച്ചു പ്രഖ്യാപിച്ചതുപോലെ, 'ജ്ഞാനവും ബലവും അവനുള്ളതല്ലോ'' (വാ. 20). പ്രവാസകാലത്തുടനീളം, ദാനീയേല്‍ താന്‍ നേരിട്ട പോരാട്ടങ്ങളുടെയെല്ലാമിടയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ചത് അന്വേഷിച്ചു. നമ്മുടെ കഷ്ടതകളില്‍, നമുക്ക് ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ആ സാഹചര്യത്തെ ദൈവത്തിങ്കലേക്കു കൊണ്ടുപോകുന്നതിലൂടെ അതിനെ മെച്ചപ്പെടുത്താം.  

സ്തുതിയില്‍ സന്തോഷം കണ്ടെത്തുക

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സി.എസ്. ലൂയിസ് ആദ്യമായി യേശുവിനു തന്റെ ജീവിതം സമര്‍പ്പിച്ചപ്പോള്‍, ദൈവത്തെ സ്തുതിക്കുന്നതിനെ അദ്ദേഹം ആദ്യം എതിര്‍ത്തുനിന്നു. വാസ്തവത്തില്‍, അദ്ദേഹം അതിനെ 'ഇടര്‍ച്ചക്കല്ല്' എന്നാണ് വിളിച്ചത്. 'ദൈവം തന്നെ അത്് ആവശ്യപ്പെട്ടു' എന്ന നിര്‍ദ്ദേശമാണ് അദ്ദേഹത്തിനു പ്രശ്‌നമായി തോന്നിയത്. എന്നിട്ടും ഒടുവില്‍ ലൂയിസ് അതു മനസ്സിലാക്കി, 'ദൈവജനം ആരാധിക്കുമ്പോഴാണ് ദൈവം തന്റെ സാന്നിദ്ധ്യം തന്റെ ജനത്തിനു വെളിപ്പെടുത്തുന്നത്.'' അപ്പോള്‍ നാം, 'ദൈവത്തോടുള്ള സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍'' അവനില്‍ സന്തോഷം കണ്ടെത്തുന്നു. ആ സന്തോഷമാകട്ടെ 'കണ്ണാടി സ്വീകരിക്കുന്ന പ്രകാശവും അതു പുറപ്പെടുവിക്കുന്ന പ്രകാശവും' തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെയുള്ളതായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹബക്കൂക്ക് പ്രവാചകന്‍ ഈ നിഗമനത്തിലെത്തി. യെഹൂദജനതയ്ക്കു നേരെ വരുന്ന തിന്മകളെക്കുറിച്ചു ദൈവത്തോടു പരാതിപ്പെട്ടശേഷം, ദൈവത്തെ സ്തുതിക്കുന്നത് - ദൈവം ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് ദൈവം ആരാണ് എന്നതിനെക്കുറിച്ച് - സന്തോഷത്തിലേക്കു നയിക്കുന്നുവെന്ന് ഹബക്കൂക്ക് മനസ്സിലാക്കി. അങ്ങനെ, ഒരു ദേശീയ, അല്ലെങ്കില്‍ ആഗോള പ്രതിസന്ധിയില്‍പ്പോലും ദൈവം ഇപ്പോഴും വലിയവനാണ്. പ്രവാചകന്‍ പ്രഖ്യാപിച്ചതുപോലെ:
'അത്തിവൃക്ഷം തളിര്‍ക്കുകയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കുകയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും'' (ഹബക്കൂക്ക് 3:17-18). 'എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും'' അവന്‍ കൂട്ടിച്ചേര്‍ത്തു.

സി.എസ്. ലൂയിസ് ഗ്രഹിച്ചതുപോലെ, 'ലോകം മുഴുവന്‍ സ്തുതി മുഴങ്ങുന്നു.' അതുപോലെ, ഹബക്കൂക്കും എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നതിനു സ്വയം സമര്‍പ്പിച്ചു. 'പുരാതനപാതകളില്‍ നടക്കുന്നവനില്‍' സമൃദ്ധമായ സന്തോഷം കണ്ടെത്തി (വാ. 6).

ബുദ്ധിപൂര്‍വ്വം കളനീക്കുക

എന്റെ കൊച്ചുമക്കള്‍ എന്റെ വീടിന്റെ പിന്നാമ്പുറത്ത് ഓടുന്നു. അവര്‍ കളിക്കുകയാണോ? അല്ല, കളകള്‍ പറിക്കുകയാണ്. 'അവയെ വേരോടെ പിഴുതെടുക്കുന്നു!' ഒരു വലിയ സമ്മാനം എന്നെ കാണിച്ചുകൊണ്ട് ഇളയവള്‍ പറയുന്നു. അന്ന് ഞങ്ങള്‍ കളകളെ നേരിടുമ്പോള്‍ ഉണ്ടായ അവളുടെ സന്തോഷം, കളകളുടെ വേരുകള്‍ പറിച്ചെടുക്കുന്നത് - സ്വസ്ഥത കെടുത്തുന്ന ഓരോ ശല്യങ്ങളെയും ഇല്ലാതാക്കുന്നത് - ഞങ്ങള്‍ എത്രമാത്രം ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു. എന്നിരുന്നാലും, സന്തോഷത്തിനുമുമ്പ്, അവയെ ഇല്ലാതാക്കാനുള്ള തീരുമാനം വേണമായിരുന്നു.

വ്യക്തിപരമായ പാപം നീക്കം ചെയ്യുന്നതിനുള്ള ആദ്യപടി മനഃപൂര്‍വമായ കളനീക്കല്‍. അതിനാല്‍ ദാവീദ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ''ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ... വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കണമേ'' (സങ്കീര്‍ത്തനം 139:23-24). 

നമ്മുടെ പാപത്തെ നമുക്കു കാണിച്ചുതരാന്‍ ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് അതിനെ നീക്കം ചെയ്യുവാന്‍ ശ്രമിക്കുന്നത് എത്രയോ ബുദ്ധിപരമായ സമീപനമാണ്! മറ്റാരെക്കാളുമുപരിയായി, നമ്മളെക്കുറിച്ച് എല്ലാം ദൈവത്തിന് അറിയാം. 'യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു'' (വാ. 1-2) എന്ന് ദാവീദ് എഴുതി.

ദാവീദ് തുടര്‍ന്നു, 'ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതെവണ്ണം ഉന്നതമായിരിക്കുന്നു'' (വാ. 6). അതിനാല്‍, ഒരു പാപം വേരുപിടിക്കുന്നതിനുമുമ്പുതന്നെ, അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ ദൈവത്തിന് കഴിയും. നമ്മുടെ 'നിലത്തെ' ദൈവത്തിന് അറിയാം. പാപപൂര്‍ണ്ണമായ ഒരു മനോഭാവം തന്ത്രപൂര്‍വ്വം വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവം ആദ്യം അത് അറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 

'നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?'' ദാവീദ് എഴുതി. 'തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക്

ഓടും?'' (വാ. 7). ഉയര്‍ന്ന തലത്തിലേക്ക് നമുക്കു നമ്മുടെ രക്ഷകനോടടുത്ത് അനുഗമിക്കാം!

ഒരിക്കലും ഉപേക്ഷിക്കരുത്

'സമയം കടന്നുപോയി. യുദ്ധം വന്നു.' സ്വന്തം ഭാഷയില്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനുവേണ്ടി, ദക്ഷിണ സുഡാനിലെ കെലിക്കോജനങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് അവരുടെ ബിഷപ്പായ സെമി നിഗോ വിവരിച്ചതിങ്ങനെയാണ്. കെലിക്കോഭാഷയില്‍ ഒറ്റ വാക്കുപോലും അന്നുവരെ അച്ചടിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബിഷപ്പ് നിഗോയുടെ മുത്തച്ഛന്‍ ധൈര്യത്തോടെ ഒരു ബൈബിള്‍ വിവര്‍ത്തനപദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും, യുദ്ധവും അശാന്തിയും ആ ശ്രമത്തെ തടസ്സപ്പെടുത്തി. എന്നിട്ടും, വടക്കന്‍ ഉഗാണ്ടയിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും തങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടും ബിഷപ്പും സഹവിശ്വാസികളും ഈ പദ്ധതി സജീവമായി മുന്നോട്ടു കൊണ്ടുപോയി.

അവരുടെ സ്ഥിരോത്സാഹം ഫലം കണ്ടു. മൂന്നു പതിറ്റാണ്ടിനുശേഷം, കെലിക്കോ ഭാഷയിലെ പുതിയനിയമം അഭയാര്‍ത്ഥികള്‍ ആവേശത്തോടെയും ആഘോഷത്തോടെയും ഏറ്റുവാങ്ങി. 'കെലിക്കോയുടെ പ്രചോദനം വാക്കുകള്‍ക്ക് അതീതമാണ്,'' ഒരു പ്രോജക്ട് കണ്‍സള്‍ട്ടന്റ് പറഞ്ഞു.

കെലിക്കോയുടെ സമര്‍പ്പണം ദൈവം യോശുവയില്‍നിന്നാവശ്യപ്പെട്ട സ്ഥിരോത്സാഹത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം അവനോടു പറഞ്ഞതുപോലെ, 'ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും'' (യോശുവ 1:8). തുല്യ സ്ഥിരതയോടെ, കെലിക്കോ ജനത തിരുവെഴുത്തിന്റെ വിവര്‍ത്തനം പിന്തുടര്‍ന്നു. 'അവരെ ഇപ്പോള്‍ നിങ്ങള്‍ ക്യാമ്പുകളില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നു,'' ഒരു വിവര്‍ത്തകന്‍ പറഞ്ഞു. ബൈബിള്‍ കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും 'അവര്‍ക്കു പ്രത്യാശ നല്‍കുന്നു.'' കെലിക്കോ ജനത്തെപ്പോലെ തിരുവെഴുത്തിന്റെ ശക്തിയും ജ്ഞാനവും അന്വേഷിക്കുന്നത് നാം ഒരിക്കലും ഉപേക്ഷിക്കരുത്.

പാടുവാന്‍ ഓര്‍മ്മിക്കുക

വിരമിച്ച ഓപ്പറ ഗായികയായ നാന്‍സി ഗസ്റ്റാഫ്‌സണ്‍ തന്റെ അമ്മയെ സന്ദര്‍ശിച്ച സമയത്ത് അവര്‍ മറവിരോഗത്തിനടിമയായെന്നറിഞ്ഞ് ഏറെ ദുഃഖിച്ചു. അവളുടെ അമ്മ അവളെ തിരിച്ചറിഞ്ഞില്ല, സംസാരിച്ചുമില്ല. നിരവധി പ്രതിമാസ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം, നാന്‍സിക്ക് ഒരു ആശയം ഉണ്ടായി. അവള്‍ മമ്മിയുടെ അടുത്തിരുന്നു പാടാന്‍ തുടങ്ങി. സംഗീത ശ്രവണത്തില്‍ അമ്മയുടെ കണ്ണുകള്‍ തിളങ്ങി, അവളും പാടാന്‍ തുടങ്ങി ഇരുപത് മിനിറ്റ്! അപ്പോള്‍ നാന്‍സിയുടെ അമ്മ ചിരിച്ചു, അവര്‍ 'ഗസ്റ്റാഫ്‌സണ്‍ കുടുംബ ഗായകര്‍!'' എന്നു തമാശ പറഞ്ഞു. ഈ നാടകീയമായ മാറ്റം ചില തെറാപ്പിസ്റ്റുകള്‍ നിഗമനം ചെയ്യുന്നതുപോലെ, നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരികെക്കൊണ്ടുവരാനുള്ള സംഗീതത്തിന്റെ ശക്തിയുടെ തെളിവായിരുന്നു. 'പഴയ ഇഷ്ടഗാനങ്ങള്‍' പാടുന്നത് മാനസികാവസ്ഥ പ്രസന്നമാക്കുന്നതിനും വീഴ്ച കുറയ്ക്കുന്നതിനും എമര്‍ജന്‍സി റൂമിലേക്കുള്ള സന്ദര്‍ശനം കുറയ്ക്കുന്നതിനും മയക്കമരുന്നാസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സംഗീതവും ഓര്‍മ്മശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, ബൈബിള്‍ വെളിപ്പെടുത്തുന്നതുപോലെ, ആലാപനത്തില്‍ നിന്നുള്ള സന്തോഷം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ് - അത് യഥാര്‍ത്ഥമാണ്. 'നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നേ!' (സങ്കീര്‍ത്തനം 147:1).

തിരുവെഴുത്തുകളിലുടനീളം, ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങള്‍ ശബ്ദമുയര്‍ത്തി പാടുവാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നു. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു'' (യെശയ്യാവ് 12:5). 'അവന്‍ എന്റെ വായില്‍ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും'' (സങ്കീ. 40:3). നമ്മുടെ ആലാപനം നമ്മെ മാത്രമല്ല അത് കേള്‍ക്കുന്നവരെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ ദൈവം വലിയവനും സ്തുതിക്കു യോഗ്യനുമാണ് എന്നു നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം.

നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുക

ഫോണ്‍ നന്നാക്കുന്ന കടയില്‍, യുവ പാസ്റ്റര്‍ മോശം വാര്‍ത്ത കേള്‍ക്കാനായി സ്വയം തയ്യാറായി. ഞങ്ങളുടെ ബൈബിള്‍ ക്ലാസ്സില്‍വെച്ച് ആകസ്മികമായി തറയില്‍ വീണ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി. ശരിയല്ലേ? യഥാര്‍ത്ഥത്തില്‍ അല്ല. സ്‌റ്റോര്‍ ജോലിക്കാരി തന്റെ ബൈബിള്‍ വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ പാസ്റ്ററുടെ എല്ലാ ഡാറ്റയും വീണ്ടെടുത്തു. 'ഞാന്‍ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവള്‍ വീണ്ടെടുത്തു' അദ്ദേഹം പറഞ്ഞു, 'സ്‌റ്റോര്‍ എന്റെ തകര്‍ന്ന ഫോണിന് പകരം ഒരു പുതിയ ഫോണ്‍ നല്‍കി.' 'എനിക്ക് നഷ്ടപ്പെട്ടതും അതിലേറെയും ഞാന്‍ വീണ്ടെടുത്തു.' എന്നാണദ്ദേഹം അര്‍ത്ഥമാക്കിയത്.

നീചന്മാരായ അമാലേക്യരുടെ ആക്രമണത്തിനു ശേഷം ദാവീദ് ഒരിക്കല്‍ തന്റെ സ്വന്തം വീണ്ടെടുക്കല്‍ ദൗത്യം നയിച്ചു. ഫെലിസ്ത്യ ഭരണാധികാരികളാല്‍ അവഗണിക്കപ്പെട്ട ദാവീദും അവന്റെ സൈന്യവും അമാലേക്യര്‍ തങ്ങളുടെ പട്ടണമായ സിക്ലാഗിനെ ആക്രമിച്ചു ചുട്ടുകളഞ്ഞതാണു കണ്ടത് - അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു (1 ശമൂവേല്‍ 30:30:2-3). 'അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരയുവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു' (വാ. 4). പടയാളികള്‍ തങ്ങളുടെ നേതാവായ ദാവീദിനോട് കൈപ്പുള്ളവരായി, 'അവനെ കല്ലെറിയണമെന്നു ജനം പറഞ്ഞു' (വാ. 6).

'ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു' (വാ. 6). ദൈവം വാഗ്ദത്തം ചെയ്തതുപോലെ, ദാവീദ് അമാലേക്യരെ പിന്തുടര്‍ന്നു, 'അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു ... അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടു പോന്നു' (വാ. 18-19). നമ്മുടെ പ്രത്യാശയെപ്പോലും 'കവര്‍ന്നെടുക്കുന്ന' ആത്മീയ ആക്രമണങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവത്തില്‍ നമുക്ക് പുതിയ ശക്തി കണ്ടെത്താം. ജീവിതത്തിലെ എല്ലാ വെല്ലുവിളികളിലും അവന്‍ നമ്മോടൊപ്പമുണ്ടാകും.

ഒടുവില്‍ സ്വതന്ത്രനായി

ലെബനനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധകാലത്ത് അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ മക്കാര്‍ത്തി, തന്റെ വിടുതലിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ മനുഷ്യനെ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടിയത്. ഒടുവില്‍ യുഎന്‍ പ്രതിനിധിയായ ജിയാന്‍ഡോമെനിക്കോ പിക്കോയെ കണ്ടപ്പോള്‍ മക്കാര്‍ത്തി പറഞ്ഞു, ''എന്റെ സ്വാതന്ത്ര്യത്തിന് നന്ദി!'' ആ ഹൃദയംഗമമായ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്തായിരുന്നു.
കാരണം പിക്കോ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് മക്കാര്‍ത്തിക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി അപകടകരമായ ചര്‍ച്ചകള്‍ നടത്തിയത്.

വിശ്വാസികളായ നമുക്ക് കഠിനാധ്വാനത്തിലൂടെ നേടിയ അത്തരം സ്വാതന്ത്ര്യത്തോടു നമ്മെ ബന്ധിപ്പിക്കാന്‍ കഴിയും. നാം ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും ആത്മീയ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി യേശു തന്റെ ജീവിതം നല്‍കി - ഒരു റോമന്‍ ക്രൂശില്‍ മരണം വരിച്ചു. ''സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി'' എന്ന് അപ്പൊസ്തലനായ പൗലൊസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു (ഗലാത്യര്‍ 5:1).

'പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' എന്നു രേഖപ്പെടുത്തിക്കൊണ്ട് യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു (യോഹന്നാന്‍ 8:36).

എന്നാല്‍ ഏതെല്ലാം നിലകളിലാണ് സ്വാതന്ത്ര്യം? പാപത്തില്‍ നിന്നും അതിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മാത്രമല്ല, കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, സാത്താന്റെ നുണകള്‍, അന്ധവിശ്വാസങ്ങള്‍, തെറ്റായ പഠിപ്പിക്കലുകള്‍, നിത്യമരണം എന്നിവയില്‍ നിന്നും യേശുവില്‍ നാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. മേലില്‍ നാം ബന്ദികളായിരിക്കുന്നില്ല, ശത്രുക്കളോട് സ്‌നേഹം കാണിക്കാനും ദയയോടെ നടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും അയല്‍ക്കാരെ സ്‌നേഹിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ നാം പിന്തുടരുമ്പോള്‍, നാം ക്ഷമിക്കപ്പെട്ടതുപോലെ നമുക്ക് ക്ഷമിക്കാനും കഴിയും.

ഇതിനെല്ലാം, ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം. മറ്റുള്ളവരും അവന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി അറിയേണ്ടതിന് നമുക്ക് സ്‌നേഹിക്കാം.

നമ്മുടെ മനസ്സലിവുള്ള ദൈവം

കഠിനമായ തണുപ്പുള്ള ഒരു ശീതകാല രാത്രിയില്‍ ഒരു യെഹൂദ ബാലന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ആരോ ഒരു വലിയ കല്ലെറിഞ്ഞു. യെഹൂദന്മാരുടെ ദീപങ്ങളുടെ ഉത്സവമായ ഹനൂക്ക ആഘോഷിക്കുന്നതിനായി ഒരു നിലവിളക്കിനൊപ്പം ദാവീദിന്റെ ഒരു നക്ഷത്രവും ജനാലയില്‍ തൂക്കിയിരുന്നു. അമേരിക്കയിലെ ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകള്‍ - അവരില്‍ പലരും യേശുവില്‍ വിശ്വസിക്കുന്നവരായിരുന്നു - വിദ്വേഷകരമായ ഈ പ്രവൃത്തിയോട് മനസ്സലിവോടെ പ്രതികരിച്ചു. തങ്ങളുടെ യെഹൂദ അയല്‍വാസികളുടെ വേദനയോടും ഭയത്തോടും താദാത്മ്യപ്പെടുന്നതിനായി അവര്‍ സ്വന്തം ജാലകങ്ങളില്‍ നിലവിളക്കുകളുടെ ചിത്രങ്ങള്‍ ഒട്ടിച്ചു.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ നമുക്കും വലിയ മനസ്സലിവു ലഭിക്കുന്നു. നമ്മുടെ രക്ഷകന്‍ നമ്മോടു താദാത്മ്യപ്പെട്ടുകൊണ്ട് നമ്മുടെ ഇടയില്‍ ജീവിക്കാന്‍ തന്നെത്താന്‍ താഴ്ത്തി (യോഹന്നാന്‍ 1:14). നമുക്കുവേണ്ടി, അവന്‍, ''ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു' (ഫിലിപ്പിയര്‍ 2:6-7). എന്നിട്ട്, നമുക്ക് അനുഭവപ്പെടുന്നത് അനുഭവിക്കുകയും നാം കരയുന്നതുപോലെ കരയുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് അവന്‍ ക്രൂശില്‍ മരിച്ചു.

നാം എന്തിനോടു പോരാടുന്നുവോ അതൊന്നും നമ്മുടെ രക്ഷകന്റെ കരുതലിന് അതീതമല്ല. ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ ''കല്ലുകള്‍ എറിയുന്നു'' എങ്കില്‍, അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതം നിരാശാജനകമാണെങ്കില്‍, അവന്‍ നമ്മുടെ നിരാശയില്‍ നമ്മോടൊപ്പം നടക്കുന്നു. 'യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു' (സങ്കീര്‍ത്തനം 138:6). നമ്മുടെ കഷ്ടതകളില്‍, അവന്‍ നമ്മെ കാത്തുസൂക്ഷിക്കുന്നു, ''നമ്മുടെ ശത്രുക്കളുടെ കോപത്തിനും'' (വാ. 7) നമ്മുടെ ആഴത്തിലുള്ള ഭയങ്ങള്‍ക്കും നേരെ കൈ നീട്ടുന്നു. ദൈവമേ, അങ്ങയുടെ മനസ്സലിവുള്ള സ്‌നേഹത്തിന് നന്ദി.